2013 സെപ്റ്റംബർ 7, ശനിയാഴ്‌ച



വിടവുക                      

നരമേധത്തെരുവുകളിൽ
കുരുതിമണക്കും വായുവിലെങ്ങും
ഭീതിവിടർത്തും കണ്ണുകൾ ചുറ്റും
കണ്ടതുകാഴ്ചകളല്ലെന്നോ?
കണ്ടതുമായ്ക്കാൻ കഥകൾ ചമയ്ക്കും 
കർമ്മത്തിൻ പുതു കാണ്ഡങ്ങൾ.

കൊലവിളിയാളിക്കത്തിച്ചഗ്നിയി-
ലെരിഞ്ഞുതീരും ദൈന്യങ്ങൾ
പിടയും പ്രാണൻ രക്ഷിക്കാനായ്
കൈയും നീട്ടിക്കേഴുമ്പോൾ
കണ്ണുകൾ കാതുകളറിയാതങ്ങനെ-
യറുകൊലയലറിവിളിക്കുന്നൂ.

പാലു കൊടുത്തു വളർത്തും പകകൾ
പത്തിവിടർത്തിപ്പായുമ്പോൾ
പലവഴിയോടുന്നുയിരുക-
ളുയിരിനെയെവിടെയൊളിപ്പിക്കും
ഉയിരില്ലാത്തൊരുപാറക-
ളഭയംനൽകുന്നലിവോടെ

വിടവുകൾ നൽകീപാറകൾ
വിറയൊടു ജീവൻപിടയുംദേഹം
കൊത്തിനുറുക്കീട്ടൊഴുകുംചൊര-
ക്കളിയതു കണ്ടു രസിപ്പതു കാണാൻ
തളർന്നു വീഴും കുരുന്നു മെയ്യിൽ
ക്രൌര്യപ്പേക്കൂത്താടിരസിപ്പതു കാണാൻ
കിളുന്നു കാലുകൾ വലിച്ചു കീറി-
ത്തീയിലെറിഞ്ഞു കളിപ്പതു കാണാൻ

മറവുകൾനൽകീപാറകൾ
തൊണ്ടയിലെത്തിയനിലവിളി
പൊത്തിപ്രാണൻപേണി ശ്വാസ-
മടക്കിയൊതുങ്ങിയിരിക്കാൻ

പേണിയെടുത്തൊരു പ്രാണൻപ്രാഞ്ചി-
ഗ്ഗതിയില്ലാതലയുന്നതുകാണാൻ
മറവുകൾ വേണ്ടാ,വിടവുകൾ വേണ്ടാ
നരമേധത്തെരുവിൻപൊതു കാഴ്ചകളല്ലോ

കണ്ടതു മായ്ക്കാൻ കഥകൾ ചമയ്ക്കും
കർമ്മത്തിൻപുതുകാഥികരേ,
ഭീതി വിടർത്തുംകണ്ണുകൾചുറ്റും
കണ്ടതു കാഴ്ചകളല്ലെന്നോ?.

2013 ജൂലൈ 13, ശനിയാഴ്‌ച

പള്ളിക്കൂടം കുടുംബം



 
എന്മകനേതു വിദേശത്തു  വാഴ്കിലും
നിന്നുള്ളിലെപ്പൊഴുമോർമ്മവേണം:
മറ്റുള്ള ഭാഷ.കൾ കേവലം ധാത്രിമാർ
മർത്ത്യന്നു പെറ്റമ്മ തൻഭാഷതാൻ.

മലയാളത്തിന്റെ ഈ കാവ്യപ്രബോധം നെഞ്ചേറ്റി പ്രവർത്തികമാക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ പ്പറ്റി  ജർമ്മനിയിലെ മ്യൂണിക്കിൽവച്ച് അറിയാൻ കഴിഞ്ഞു. അവർ സ്വയം മാതൃഭാഷയെ പെറ്റമ്മയെപ്പോലെ ഉൾക്കൊള്ളുന്നുവെന്നു മാത്രമല്ല, അവരുടെ കുട്ടികളെ മാതൃഭാഷയും  സംസ്കാരവും പുലർത്താൻ ആത്മാർത്ഥമായി ശ്രമിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പേരക്കുട്ടി ആ‍ർദ്രയെ മലയാളം ക്ലാസ്സിൽ വിടുന്നുണ്ടെന്ന് കേട്ടപ്പോൾ ആ ക്ലാസ്സിനെക്കുറിച്ച് കൂടുതലൊന്നുംതന്നെ  അറിയുമായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം അവളെ ക്ലാസ്സിൽക്കൊണ്ടു വിടാൻ പോയപ്പോൾ  മനസ്സിലാക്കാൻ കഴിഞ്ഞ കാര്യങ്ങൾ  ഏറെ സന്തോഷമുളവാക്കി.
            രണ്ട് ബാച്ചുകളായി അവിടെ മലയാളംപഠിപ്പിക്കുന്നു.ചെറിയ കുട്ടികൾക്കുവേണ്ടി ഒരു ബാച്ചും സ്കൂൾകുട്ടികൾക്കായി മറ്റൊരു ബാച്ചും. ചെറിയ കുട്ടികളുടെ ബാച്ചിൽ ഇപ്പോൾ നാലു പേരുണ്ട്. മുതിർന്ന കുട്ടികളുടെ ബാച്ചിൽ പന്ത്രണ്ടു പേരും. അവധി ദിവസങ്ങളിൽ നടത്തുന്ന ഈക്ലാസ്സുകളിലേക്ക് കുട്ടികളെ വളരെ അകലങ്ങളിൽ നിന്നാണെങ്കിലും  മുടങ്ങാതെ എത്തിക്കാൻ  രക്ഷാകർത്താക്കൾ പ്രത്യേകം നിഷ്കർഷ കാണിക്കുന്നു.ക്ലാസ്സു കഴിയുംവരെ അവിടെ കാത്തിരുന്ന് കുട്ടികളെയും കൊണ്ടുപോകുന്നു.
             മലയാളം വായിക്കാനും എഴുതാനും പഠിപ്പിക്കുക എന്നതിനു പുറമേ നാടൻപാട്ടുകൾ പാടാനും നാടൻ കളികളിലേർപ്പെടാനും അവരെ പരിശീലിപ്പിക്കുന്നു. നാട്ടറിവുകളും നാടിൻ സംസ്കാരവും നാട്ടിലെ വിവിധ കലാരൂപങ്ങളും നാട്ടിലെ ഉത്സവങ്ങളും ഇങ്ങനെ നമ്മുടെ നാടിന്റെ സവിശേഷതകളിലേക്ക് കുട്ടികളെ ആകർഷിക്കുംവിധമുള്ള പഠനപ്രവർത്തനങ്ങളാ ണവിടെ നടക്കുന്നത്.
             മറ്റുനാടുകളെ അപേക്ഷിച്ച് വളരെ അപൂർവം മലയാളികളേ ജർമ്മനിയിലുള്ളൂ. അവർക്ക് ഒരുമിക്കാനും പരസ്പരം സൌഹൃദം പങ്കുവയ്ക്കാനുമുള്ള അവസരം കൂടിയായി രക്ഷാകർത്താ ക്കൾ ഇതിനെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
            മൂന്നുവർഷംമുമ്പ് മലയാളിക്കൂട്ടായ്മയിലെ ചിലചെറുപ്പക്കാരുടെ മനസ്സിലുദിച്ച ആശയ മാണ് പള്ളിക്കൂടം കുടുംബം എന്നപേരിൽ ഇത്തരം ഒരു സംരംഭത്തിനു വഴിയൊരുക്കിയത്. മല യാളി സമാജം സംഘടിക്കാറുള്ള ജോസഫ് ഫ്ലാറ്റ്സിലെ ചർച്ചിന്റെ ഹാളിൽ നടത്തുന്ന ഈ ക്ലാസ്സു കൾ തികച്ചും സൌജന്യമാണ്. ഇതിനു നേതൃത്വം നൽകുന്നത് ആത്മാർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ചെറുപ്പക്കാരും.
 ലത,ലിസ എന്നിവരാണ് മുതിർന്ന കുട്ടികളുടെ ക്ലാസ്സുകൾ  കൈകാര്യം ചെയ്യുന്നത്.ചെറിയ കുട്ടികളെ പരിശീലിപ്പിക്കുന്നത് കീർത്തിയും.പാഠ്യവിഷയങ്ങളും വസ്തുതകളും എല്ലാവരും കൂടിയാ ലോചിച്ചും അറിവ് പരസ്പരം കൈമാറിയും രൂപപ്പെടുത്തുന്നു. നാട്ടിൽ പോയിവരുമ്പോൾ ഇതിലേക്ക് അവശ്യം വേണ്ട പുസ്തകങ്ങളും പഠനോപകരണങ്ങളും  ശേഖരിച്ചു കൊണ്ടുവരു കയാണ് അവർ ചെയ്യുന്നത്
            കുട്ടികൾവീടുകളിൽ മലയാളമാണു സംസാരിക്കുന്നതെങ്കിലും കൂട്ടുകാരെക്കാണുമ്പോൾ സ്വാഭാവികമായി ജർമ്മൻ സംസാരിച്ചു പോകും.സ്കൂളുകളിൽ ജർമ്മൻ ഭാഷ മാത്രമാണല്ലോ ഉപയോഗിക്കുക.   അതുകൊണ്ട്,എഴുതാനും വായിക്കാനും അറിയാമെങ്കിലും അവരുടെമലയാളഭാഷാസംസാരംസുഗമമാകുന്നില്ലെന്നതാണൊരു വൈഷമ്യമെന്ന് ലത അഭിപ്രായപ്പെടുന്നു.

           ഏതായാലും ഇവിടത്തെ രീതിയനുസരിച്ച് ആഘോഷിക്കേണ്ട അവധിദിവസങ്ങളിലെ വേളകൾ മാതൃഭാഷക്കുവേണ്ടി ഉഴിഞ്ഞു വച്ചിരിക്കുന്ന ഈ  ചെറുപ്പക്കാരുടെ ആത്മാർത്ഥതയിൽ അഭിമാനം തോന്നി.

സീതമ്മാൾ

2013 ജൂലൈ 7, ഞായറാഴ്‌ച

വയൽ‌പ്പൂക്കൾ


കുളിരിന്റെ നാട്ടിലി-
ങ്ങതിരില്ലാപ്പാടത്തു
കതിരിട്ടു നിൽക്കുന്ന
ഗോതമ്പിൻ നറുമണം
ഒരുഞൊടി കൊണ്ടെന്നെ
മലനാട്ടിലെത്തിച്ചു. 

കളപറിച്ചിട്ട
വരമ്പത്തു നിൽക്കവേ
വരിനെല്ലിൻ കതിരുകൾ
കിരുകിരെ കിന്നരി-
ച്ചരുമയിലെന്നെ-
ത്തലോടിയെന്നോ?

കരയും കടലും കടന്നു
ചെന്നെത്തിയും
മരതകത്താൾ നിവർത്തിയതി-
ലേഴു നിറങ്ങളിൽ
ചിത്രം വരച്ചിട്ടു
ജീവൻ പകർന്നു നടനം തുടരുന്ന
മന്നിന്റെ കൈവിരു-
തെത്ര ചിത്രം!.

2013 ജൂൺ 29, ശനിയാഴ്‌ച

മഴ മഴ മഴ!



കാലം നോക്കിപ്പെയ്യും മഴമഴ-
മഴയങ്ങാർത്തു തിമിർക്കുന്നു.
ചീറിയടിക്കും കാറ്റിനെ നേർക്കാൻ
ചില്ലയൊടിച്ചും തലകളറഞ്ഞും
ഇലകളെറിഞ്ഞും പഴുതേ മാമര-
മങ്ങനെയങ്ങനെതുള്ളുന്നൂ.
അതുവഴിയിതുവഴി പാഞ്ഞൊഴുകിപ്പുഴ
കടലിൽച്ചേരാൻ വെമ്പുന്നൂ.
കലിതുള്ളും കടലലകളിളക്കി-
ക്കരണം കുത്തിച്ചാടിക്കൂവി-
ക്കരയെയടിച്ചുതകർക്കുന്നൂ.

വിരലുകളെണ്ണിക്കൂനിയിരിക്കും
മുത്തിക്കെല്ലാം തെറ്റുന്നൂ.