നാട്ടുച്ച നേരം
ഭൂഗോളം പൊതിഞ്ഞെടുക്കാനായുന്ന പുകച്ചുരുൾ
മരച്ചില്ലയിൽ
തണൽ പറ്റിയിരുന്ന കിളികൾ
ഇരിക്കപ്പൊരുതിയില്ലാതെ
തലയറഞ്ഞ് നിലവിളിച്ചു പറന്നു
എണ്ണ മയമുള്ള പുകച്ചുരുൾ
അത്രത്ര വേഗമാണ് പരക്കുന്നത്?
പരന്നു നിറയുന്ന പുക,
വിടർത്തിയ ചിറകുപോലെ
തൊണ്ടയിൽ കനയ്ക്കുന്ന
ചുവയോടെ, എരിപൊരിക്കൊള്ളുന്ന
മനസ്സോടെ ഉയിരുകൾ
പരസ്പരം നോക്കി പതുങ്ങിയിരുന്നു
പുകച്ചുരുളിന് കാണെക്കാണെ
കൂർത്ത കൊക്കും നഖങ്ങളും
ചോര ക്കണ്ണും തലയും
ഒരു നിമിഷം ആ പുകച്ചിറക്
എല്ലാം കൊക്കിലൊതുക്കി
അതൊരു കഴുകനായിരുന്നു
എണ്ണക്കൊതിയുള്ള കഴുകൻ.